National
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ പദവിയില്‍നിന്നു നീക്കാനുള്ള പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷനീക്കം. ഭരണഘടനയുടെ 94 (സി) അനുച്ഛേദ പ്രകാരം സ്പീക്കര്‍ക്കെതിരേ പ്രമേയം അവതരിപ്പിക്കാനാണു ശ്രമം.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം വെള്ളിയാഴ്ച അവസാനിക്കുന്നതിനാല്‍ രണ്ടാം ഘട്ടത്തില്‍ പ്രമേയാവതരണത്തിന് അനുമതി തേടി പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് നല്‍കിയേക്കും. ഇതിനായുള്ള ഒപ്പുശേഖരണം ആരംഭിച്ചതായാണു സൂചന. ഡെപ്യൂട്ടി സ്പീക്കറില്ലാത്ത സാഹചര്യത്തില്‍ പ്രമേയാവതരണത്തിനുള്ള നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറലിനായിരിക്കും കൈമാറുക.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ ബജറ്റ് സമ്മേളന കാലാവധി മുഴുവനും സസ്പെൻഡ് ചെയ്തു, പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിച്ച വനിതാ എംപിമാര്‍ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന തെറ്റായ പ്രചാരണം സഭയില്‍ നടത്തി തുടങ്ങിയ ആരോപങ്ങളാണു സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതോടൊപ്പം സഭാനടപടികള്‍ ലംഘിച്ച ബിജെപി അംഗം നിഷികാന്ത് ദുബെയ്ക്കെതിരേ നടപടിയെടുക്കാത്തതും സ്പീക്കറുടെ ഏകപക്ഷീയ നിലപാടായി പ്രതിപക്ഷം ആരോപിക്കുന്നു.
ഇന്നലെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ നടന്ന പ്രതിപക്ഷാംഗങ്ങളുടെ യോഗത്തിലാണ് സ്പീക്കറുടെ ഏകപക്ഷീയ നിലപാടിനെതിരേ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇന്ത്യാ മുന്നണിയിലെ എംപിമാർക്കുപുറമെ മുന്നണിയുടെ ഭാഗമല്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
ലോക്സഭയില്‍ പ്രതിപക്ഷം ആദ്യമായാണു സ്പീക്കർക്കെതിരേ ഇത്തരമൊരു നീക്കം നടത്തുന്നത്. മുന്‍ രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധന്‍കര്‍ക്കെതിരേ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം കൈമാറിയിരുന്നു.
എന്നാല്‍, പ്രമേയ അവതരണത്തിന് 14 ദിവസം മുമ്പല്ല പ്രതിപക്ഷം നോട്ടീസ് നല്‍കിയതെന്നു ചൂണ്ടിക്കാട്ടി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് പ്രമേയം അവതരിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
ഭൂരിപക്ഷ അംഗബലം ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്പീക്കറെ ലക്ഷ്യം വയ്ക്കുന്ന അവിശ്വാസപ്രമേയം പാസാകില്ല. സ്പീക്കറുടെ ഏകപക്ഷീയ നടപടിക്കെതിരേ പ്രതിഷേധം അറിയിക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുടെ ലക്ഷ്യം.
National
ന്യൂഡൽഹി: ലോക്സഭയ്ക്കുള്ളിലെ വാക്പോര് സഭാ നടപടികൾക്ക് ശേഷം സ്പീക്കറുടെ ഓഫീസിലേക്കും പടർന്നു. ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ബോഫോഴ്സ് അഴിമതിയെക്കുറിച്ചുള്ള പുസ്തകം ഉയർത്തിക്കാട്ടിയതാണ് പുതിയ തർക്കങ്ങൾക്ക് കാരണമായത്.
ലോക്സഭ പിരിഞ്ഞതിന് പിന്നാലെ, ഗാന്ധി കുടുംബത്തിനെതിരെ സംസാരിക്കാൻ നിഷികാന്ത് ദുബെയ്ക്ക് അനുമതി നൽകിയതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് എംപിമാർ സ്പീക്കർ ഓം ബിർളയുടെ ഓഫീസിലെത്തി. ദീപേന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘവും കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള ബിജെപി സംഘവും തമ്മിൽ സ്പീക്കറുടെ സാന്നിധ്യത്തിൽ രൂക്ഷമായ വാഗ്വാദം നടന്നു.
മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയിലെ ഭാഗങ്ങൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടിയായാണ് നിഷികാന്ത് ദുബെ ബോഫോഴ്സ് ഉൾപ്പെടെയുള്ള അഴിമതികളെക്കുറിച്ചുള്ള പുസ്തകങ്ങളുമായി സഭയിലെത്തിയത്.
"രാഹുൽ ഗാന്ധി പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഗാന്ധി കുടുംബത്തിന്റെ അഴിമതികൾ തുറന്നുകാട്ടുന്ന പുസ്തകങ്ങളുടെ ഒരു നിര തന്നെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്," എന്ന് ദുബെ പരിഹസിച്ചു. എന്നാൽ സഭയുമായി നേരിട്ട് ബന്ധമില്ലാത്ത പുസ്തകങ്ങൾ വായിക്കാൻ ചട്ടപ്രകാരം അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി സഭ താത്കാലികമായി നിർത്തിവെച്ചിരുന്നു.
പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ചൈനീസ് കടന്നുകയറ്റ വിഷയത്തിൽ മറുപടി പറയുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും പഴയകാല കാര്യങ്ങൾക്കും പിന്നിൽ ഒളിക്കുകയാണെന്ന് രാഹുൽ ഗാന്ധി സ്പീക്കർക്ക് നൽകിയ കത്തിൽ കുറ്റപ്പെടുത്തി. ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡല്‍ഹി: ലോക്സഭാ നടപടികളില്‍ വലിയ മാറ്റത്തിന് തുടക്കമിട്ട് സ്പീക്കര്‍ ഓം ബിര്‍ള. വരാനിരിക്കുന്ന ബജറ്റ് സമ്മേളനം മുതല്‍ ലോക്സഭാ അംഗങ്ങള്‍ സഭയ്ക്കുള്ളിലെ തങ്ങളുടെ നിശ്ചിത സീറ്റുകളില്‍ ഇരുന്നുകൊണ്ട് മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ പാടുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ലഖ്നൗവില്‍ നടന്ന പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ യോഗത്തിലാണ് സ്പീക്കര്‍ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
മുന്‍പ് സഭയ്ക്ക് പുറത്തുള്ള ലോബിയിലെ രജിസ്റ്ററില്‍ ഒപ്പിട്ടോ മറ്റ് കൗണ്ടറുകളിലോ ഹാജര്‍ രേഖപ്പെടുത്താമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം സഭയ്ക്കുള്ളിലെ ഓരോ അംഗത്തിന്റെയും സീറ്റിലുള്ള മള്‍ട്ടിമീഡിയ കണ്‍സോളിലൂടെ മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ സാധിക്കൂ. എംപിമാരുടെ വിരലടയാളം ഉപയോഗിച്ചായിരിക്കും ഹാജര്‍ രേഖപ്പെടുത്തുക. ഇത് ഹാജര്‍ നിലയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കും.സഭ നിര്‍ത്തിവെച്ചിരിക്കുന്ന സമയത്തോ ബഹളം മൂലം തടസ്സപ്പെട്ടിരിക്കുന്ന സമയത്തോ ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയില്ല.
സഭ കൃത്യമായി നടക്കുമ്പോള്‍ മാത്രമേ ഈ ഡിജിറ്റല്‍ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ.സഭയ്ക്ക് പുറത്ത് ഒപ്പിട്ട ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കാതെ പോകുന്ന രീതി ഒഴിവാക്കാനും സഭയ്ക്കുള്ളില്‍ എംപിമാരുടെ സാന്നിധ്യം പരമാവധി ഉറപ്പാക്കാനുമാണ് ഈ നീക്കം.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സഭയില്‍ ഹാജര്‍ രേഖപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ അവര്‍ക്ക് ഈ പുതിയ നിയമം ബാധകമായിരിക്കില്ല.
ജനുവരി 28-ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം മുതലാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ഹാജര്‍ രേഖപ്പെടുത്താത്ത ദിവസങ്ങളില്‍ എംപിമാര്‍ക്ക് ലഭിക്കുന്ന ദൈനംദിന അലവന്‍സുകള്‍ ഉണ്ടായിരിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഭയെ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് ഈ മാറ്റം. ഇതിനായി ലോക്സഭയിലെ ഓരോ സീറ്റിലും ആവശ്യമായ സാങ്കേതിക സജ്ജീകരണങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
National
ന്യൂഡൽഹി: ജനാധിപത്യസ്ഥാപനങ്ങളുടെ പ്രസക്തി ജനങ്ങളെ സേവിക്കാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള.
എല്ലാവരെയും ഉൾക്കൊള്ളുന്നതും സുതാര്യതയുള്ളതും പൗരന്മാരോട് പൂർണ ഉത്തരവാദിത്വമുള്ളതുമാകുന്പോൾ പാർലമെന്റുകൾക്ക് നിലനിൽക്കാനും പൊതുജനവിശ്വാസം നേടാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭയിൽ എംപിമാർക്ക് മലയാളമടക്കം 22 ഭാഷകളിൽ സംസാരിക്കാനും തത്സമയം വിവർത്തനം ചെയ്യാനുമുള്ള സംവിധാനം പൂർണമായി നടപ്പായെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല.
ലോക്സഭാനടപടികൾ അതത് ദിവസം അര മണിക്കൂറിനകം എംപിമാർക്ക് അവരുടെ വാട്സാപ്പിൽ ലഭ്യമാക്കും. നിർമിതബുദ്ധിയുടെ (എഐ) ഉപയോഗം കൂടുതൽ ഫലപ്രദമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 22 ഭാഷകളിൽ പ്രവർത്തിക്കുന്ന പ്രത്യേക വിവർത്തന സംവിധാനം ആരംഭിച്ചത് ഇന്ത്യൻ പാർലമെന്റിനെ ലോകത്തുതന്നെ സവിശേഷമാക്കുന്നുവെന്ന് സ്പീക്കർ പറഞ്ഞു.
എംപിമാർ അവരുടെ മാതൃഭാഷയിൽ സംസാരിക്കുന്പോൾ ജനങ്ങളുടെ ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാനാകും. ഇതുവഴി ജനാധിപത്യം കൂടുതൽ ശക്തമാകും. വൈവിധ്യമാർന്ന ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പാർലമെന്റ് ലോകത്തിനുതന്നെ മാതൃകയാകും-സ്പീക്കർ പറഞ്ഞു.
ചരിത്രത്തിലാദ്യമായി ഇത്തവണത്തെ കേന്ദ്രബജറ്റ് ഞായറാഴ്ചയായ ഫെബ്രുവരി ഒന്നിന് ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി. ജനപ്രതിനിധിസഭ എന്ന നിലയിൽ അവധിദിവസമെന്നതു നോക്കാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ സഭ തയാറാണെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നാളെ ആരംഭിക്കുന്ന കോമണ്‍വെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനത്തിനു മുന്നോടിയായാണ് സ്പീക്കർ പത്രസമ്മേളനം നടത്തിയത്.
ആശയങ്ങളിലെ യോജിപ്പും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ യഥാർഥ ശക്തി. അതിനാൽ പാർലമെന്റിൽ ഫലവത്തായ ചർച്ചകൾക്ക് എല്ലാ പാർട്ടികളും എംപിമാരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
പാർലമെന്റിന്റെ അന്തസും മാന്യതയും തകർക്കാൻ ആരെയും അനുവദിക്കില്ല. സഭയ്ക്കുള്ളിൽ ഇ-സിഗരറ്റ് വലിച്ചവർക്കെതിരേ കർശന നടപടിയുണ്ടായേക്കുമെന്നും സ്പീക്കർ സൂചിപ്പിച്ചു.
National
ന്യൂഡൽഹി: പാർലമെന്റിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിച്ചെങ്കിൽ മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടയിൽ തൃണമൂൽ കോണ്‍ഗ്രസ് അംഗം ഇ- സിഗരറ്റ് ഉപയോഗിച്ചെന്ന പരാതിയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സഭയുടെ പവിത്രത തകർക്കാൻ ആർക്കും അവകാശമില്ല. ഇ-സിഗരറ്റ് വലിച്ചുവെന്ന പരാതി സംബന്ധിച്ച വിഷയം അന്വേഷണത്തിലാണ്. തുടർനടപടികൾക്കായി സഭ പിന്നീട് ഉചിതമായ കമ്മിറ്റിക്കു റഫർ ചെയ്യും. കമ്മിറ്റിയുടെ ശിപാർശപ്രകാരം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
ബിജെപി അംഗം അനുരാഗ് സിംഗ് ഠാക്കൂറാണ് ഇ-സിഗരറ്റ് സംബന്ധിച്ച പരാതിയുമായി സ്പീക്കറെ സമീപിച്ചത്. ഇതോടൊപ്പം ജസ്റ്റീസ് യശ്വന്ത് വർമയെ നീക്കം ചെയ്യന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാട് സുപ്രീംകോടതിയിൽ അറിയിച്ചതായും ബിർല പറഞ്ഞു.
ജസ്റ്റീസ് വർമയെ നീക്കം ചെയ്യുന്നതിനു നിയോഗിച്ച കമ്മിറ്റിയുടെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
National
ന്യൂഡൽഹി: എസ്ഐആർ ചർച്ച ചെയ്യാതെ സമ്മതിക്കില്ലെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ഇന്നലെയും ലോക്സഭ സ്തംഭിച്ചു.
പ്രതിപക്ഷ ബഹളത്തെത്തുടർന്നു മൂന്നു തവണ നിർത്തിവച്ച ശേഷം ഇന്നു ചേരാനായി ലോക്സഭ പിരിഞ്ഞു. എന്നാൽ, രാജ്യസഭയിൽ പ്രതിപക്ഷത്തെ വകവയ്ക്കാതെ എക്സൈസ് ഭേദഗതി ബിൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി. തിങ്കളാഴ്ചത്തേതുപോലെ പ്രതിപക്ഷം രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയതോടെ ഭരണപക്ഷം മാത്രമായിരുന്നു സഭയിലുണ്ടായിരുന്നത്.
വന്ദേ മാതരം ചർച്ചയ്ക്കുശേഷം തെരഞ്ഞെടുപ്പു ചർച്ചയ്ക്കു തീയതി നിശ്ചയിക്കാമെന്ന സർക്കാരിന്റെ വാദം പ്രതിപക്ഷം തള്ളി. ലോക്സഭയുടെ ഇന്നലെ നടന്ന കാര്യോപദേശക സമിതി യോഗത്തിലാണ് ഒത്തുതീർപ്പും സമവായവും ഉണ്ടായതെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
എസ്ഐആറും വോട്ടർപട്ടിക ക്രമക്കേടും ചർച്ച ചെയ്യാതെ പറ്റില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങളെ അവഗണിച്ച് വന്ദേമാതരം ചർച്ചയും സർക്കാരിന്റെ ബില്ലുകൾ പാസാക്കുന്നതുമായി മുന്നോട്ടു പോകണമെന്നു ചില ബിജെപി നേതാക്കൾ നിർദേശിച്ചെങ്കിലും ഏറ്റുമുട്ടൽ ഒഴിവാക്കി സമവായം ആകാമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം ലഭിച്ചത്.
പ്രതിപക്ഷ സമ്മർദത്തിനു വഴങ്ങി തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു ചർച്ചയാകാമെന്നു പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു തിങ്കളാഴ്ച പാർലമെന്റിന്റെ ഇരുസഭകളും വ്യക്തമാക്കിയിരുന്നു. തീയതിയും സമയവും പക്ഷേ പ്രതിപക്ഷം തീരുമാനിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തെക്കുറിച്ചുള്ള ചർച്ച ആദ്യം നടത്തണമെന്നു കേന്ദ്രം ശഠിച്ചു. അതു തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു വിശദമായ ചർച്ച വേണമെന്നു പ്രതിപക്ഷവും വാശിപിടിച്ചു. ഒടുവിൽ രണ്ടു ചർച്ചകൾക്കും 10 മണിക്കൂർ വീതം അനുവദിക്കുമെന്നു സ്പീക്കർ ഓം ബിർല അറിയിച്ചു.
ഇതിനിടെ, കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിവസമായ ഒന്പതിനു നടക്കുന്ന തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളുടെ ചർച്ചയിൽ ഭൂരിപക്ഷം മലയാളി എംപിമാർക്കും പങ്കെടുക്കാനാകില്ല. രാഹുൽ ഗാന്ധിക്കു പുറമെ ശശി തരൂരിനെയും ഉത്തരേന്ത്യൻ നേതാക്കളെയും ചർച്ചയ്ക്കായി കോണ്‍ഗ്രസ് നിയോഗിച്ചേക്കുമെന്നാണു സൂചന.
കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ ഇന്നലെ കേരളത്തിലേക്കു മടങ്ങി. ജോസ് കെ. മാണി ഉൾപ്പെടെ നിരവധി എംപിമാർ തിങ്കളാഴ്ചതന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. തെക്കുനിന്നുള്ള ചില എംപിമാർ പത്താം തീയതി ഡൽഹിക്കു മടങ്ങുമെങ്കിലും ഭൂരിപക്ഷം എംപിമാരും വോട്ടെണ്ണൽ കഴിയുന്നതുവരെ കേരളത്തിൽ തുടർന്നേക്കും.
National
ന്യൂഡൽഹി: ഇന്ത്യ-ജോർജിയ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാർലമെന്ററി സൗഹൃദസംഘം രൂപീകരിക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള.
ജോർജിയ പാർലമെന്റ് ചെയർമാൻ ഷാൽവ പാപുഷ്വിലിയുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്. ജോർജിയയിൽനിന്നുള്ള ഉന്നതതല പാർലമെന്ററി പ്രതിനിധി സംഘവും ചർച്ചയുടെ ഭാഗമായി.
വ്യാപാരം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഊർജം എന്നീ മേഖലകളിൽ മെച്ചപ്പെട്ട പാർലമെന്ററി സഹകരണം ഉറപ്പാക്കുമെന്ന് ഇരുകൂട്ടരും വ്യക്തമാക്കി. ഇന്നലെ ജോർജിയയിൽ നിന്നുള്ള പ്രതിനിധി സംഘം പാർലമെന്റ് സന്ദർശിച്ചിരുന്നു.
National
ന്യൂഡൽഹി: കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെ ആസൂത്രിതമായി ചവിട്ടിമെതിക്കുകയും പാർലമെന്ററി സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്ത വലിയ നാടകക്കാരനായ പ്രധാനമന്ത്രിയാണു പ്രതിപക്ഷത്തോടു നാടകം കളിക്കരുതെന്നു പറയുന്നതെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.
പാർലമെന്റിനു പുറത്തു പ്രധാനമന്ത്രി പറഞ്ഞതിനോടു പാർലമെന്റിൽ മറുപടി പറയുമെന്ന് ഖാർഗെ രാജ്യസഭയിൽ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച അനുവദിക്കാത്തതിലൂടെ ജനാധിപത്യത്തെ കൊല്ലുകയാണു സർക്കാർ ചെയ്യുന്നത്. എസ്ഐആർ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തെ എല്ലാ എംപിമാരുടെയും ആവശ്യം അംഗീകരിക്കാതെ കഴിഞ്ഞ പാർലമെന്റ് സമ്മേളനം മുഴുവൻ പാഴാക്കിയതു സർക്കാരാണ്.
അതേ സർക്കാർ ചർച്ച അനുവദിക്കുമോയെന്നുപോലും ഇപ്പോഴും ഉറപ്പു പറയുന്നില്ലെന്ന് ഖാർഗെ, ഡെറിക് ഒബ്രിയൻ, ജോണ്‍ ബ്രിട്ടാസ്, തിരുച്ചി ശിവ തുടങ്ങിയവർ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. യഥാർഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുപകരം, പ്രധാനമന്ത്രി വീണ്ടും തന്റെ നാടകീയ അവതരണമാണ് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം നടത്തിയത്.
കഴിഞ്ഞ 11 വർഷമായി പാർലമെന്റിന്റെ മാന്യതയെയും സംവിധാനത്തെയും തുടർച്ചയായി സർക്കാർ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഈ റിക്കാർഡ് എല്ലാവർക്കും അറിയാമെന്ന് എക്സിലെ പോസ്റ്റിൽ ഖാർഗെ കുറിച്ചു.
വോട്ടിൽ കൃത്രിമം നടത്തിയെന്ന ആരോപണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ആശങ്കകൾ ഉന്നയിക്കാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണ്. പാർലമെന്റിൽ ഇവ ഉയർത്തിക്കാട്ടുന്നത് തുടരും. ശ്രദ്ധ തിരിക്കുന്ന നാടകം അവസാനിപ്പിച്ച് ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളിൽ ചർച്ചയ്ക്കു ബിജെപി തയാറാകണമെന്ന് എഐസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ 12 ബില്ലുകൾ ഒരു ചർച്ചയും കൂടാതെ തിടുക്കത്തിൽ പാസാക്കി. വെറും 15 മിനിറ്റിനുള്ളിലാണു ചിലത് അംഗീകരിച്ചത്. ജിഎസ്ടി, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, വിവാദമായ കർഷക വിരുദ്ധ കരിനിയമങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന നിയമനിർമാണങ്ങൾ ഇത്തരത്തിൽ പാർലമെന്റിലൂടെ ബുൾഡോസ് ചെയ്യുകയായിരുന്നുവെന്നു ഖാർഗെ ചൂണ്ടിക്കാട്ടി.
ചർച്ച നിഷേധിക്കുകയല്ല, മറിച്ച് പ്രതിപക്ഷം പറയുന്ന ചർച്ചയെക്കുറിച്ചു പ്രതികരിക്കാൻ കൂടുതൽ സമയം വേണമെന്നാണു പറയുന്നതെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി.